ഭക്ഷണ പൊതികളിൽ റെഡ് സിഗ്നൽ :സുപ്രീം കോടതിയുടെ ഇടപെടൽ

വിപണിയിലേക്കെത്തുന്ന ഭക്ഷണ പൊതികളിൽ പഞ്ചസാര , ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ്ങ് (FOPL) നടപ്പാക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ
ഒരു പൗരന്റെ ആരോഗ്യത്തിനുള്ള അവകാശം മൗലികമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ ഒരു മാസത്തിനകം അന്തിമ തീരുമാനമറിയിക്കാൻ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
നിലവിൽ ഭക്ഷണപ്പൊതികളുടെ പുറകിലാണ് പോഷക വിവരങ്ങൾ രേഖപ്പെടുത്തുന്നത്. എന്നാൽ പുതിയ നിയമം വരുന്നതോടെ ഭക്ഷണ പൊതികളിലെ പഞ്ചസാര ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അമിതമാണെങ്കിൽ പാക്കറ്റിന്റെ മുൻഭാഗത്തു തന്നെ മുന്നറിയിപ്പ് ലേബലുകൾ ഉണ്ടാവും. ആരോഗ്യകരമായ ഭക്ഷണത്തിന് 5 സ്റ്റാർ വരെയും അല്ലാത്തവക്ക് 0.5 വരെയും റേറ്റിംങ്ങ് നൽകുന്ന രീതിയാണിത്. ഇതോടെ ഉപഭഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ ഗുണനിലവാരം മനസ്സിലാക്കാൻ സാധിക്കും.
കൊച്ചി ആസ്ഥാനമായ ത്രീ എസ് ആൻഡ് ഔർ ഹെൽത്ത് എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ലേബലിംഗ് നടപ്പക്കാർ സാവകാശം ചോദിക്കുകയും പിന്നീട് പഠനം വേണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്ത ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കമ്പനികളുടെ താൽപ്പര്യത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഒരു മാസത്തിനകം ലേബലിംഗ് നടപ്പിലാക്കാനാണ് കോടതി നിർദ്ദേശം. പൗരന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കമ്പനികളുടെ വാണിജ്യ താൽപ്പര്യങ്ങൾ അതിന് തടസ്സമാകരുതെന്നും കോടതി നിർദ്ദേശിച്ചു. ഈ മാറ്റം വരുന്നതോടെ ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.



